Saturday, 14 September 2013

ഇന്നെൻ ജാലകം തുറന്നിട്ടൊരാ  പാതയിൽ
ചിരി തൂകുമാമുഖം ഞാൻ തിരഞ്ഞു
കരയാം മനസ്സിൻ അഗാധത്തിലെപ്പോഴോ    
നീയാം കുളിർക്കാറ്റലയടിച്ചു

ശ്യാമാംബരം വീണലിഞ്ഞൊരാ സാഗരം
എൻ നിസ്വനം വിസ്മരിച്ചിരികാം
ചിറകറ്റ മോഹങ്ങൾ അകലേക്ക്‌ മറയുമ്പോൾ
ഈ വഴിത്താരയിൽ ഞാൻ തനിച്ചായ്

നീയെന്ന സത്യം നിലച്ചുവേന്നെപ്പോഴോ
ഇരുളാർന്നോരീ  മനം ഓർത്തുപോയി
നിൻ സാന്നിധ്യമന്നെനിക്കെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി

അകലുന്ന മേഘങ്ങൾ മൊഴിയുന്ന വാക്കുകൾ
എൻ കണ്ണുനീർതുള്ളിയിൽ  പ്രതിഫലിപ്പൂ
ഞാൻ എന്നുമൊഴുകിടും നദിയായിടുന്നു
നിന്നെ തിരഞ്ഞു ഞാൻ സഞ്ചരിപ്പൂ

എൻ ബാല്യത്തിൽ നീ എൻറെ തോഴനായ്‌
വസന്തമാം കൗമാരത്തിലെൻ ശലഭമായ്
ശിശിരമാമീ യൌവനത്തിന്റെ തീരത്ത്
നീ സത്യം തിരഞ്ഞിടുന്നു

ചെമ്പനീർ പൂവിനു ശലഭമെന്താകുന്നു 
ഒഴുകുന്നോരരുവിക്കു കുളിർകാറ്റതെന്താണ്  
മൂകമാമീ വഴിത്താരയിൽ നിന്ന് ഞാൻ
എന്നിലെ നിന്നെ തിരിച്ചറിഞ്ഞു

മരണം! നിനക്ക് നിൻ സ്വപ്നങ്ങളേകിയോ?
നിൻ മനസ്സിന്റെ ചാപല്യമേകിയോ?
മഴവില്ലുടഞ്ഞ പോൽ ചിതറി വീണിടും
 എൻറെ സ്വപ്നം നീ അറിഞ്ഞിരുന്നോ ?

പ്രിയനേ.. നിൻ സാന്നിധ്യമെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി
ഈ ചില്ലുജാലകവാതിൽക്കലിന്നും  വ്യഥാ
ഞാൻ നിനക്കായ്‌ കാത്തിരിപ്പൂ

No comments:

Post a Comment